2011, ജൂലൈ 28, വ്യാഴാഴ്‌ച


കുഞ്ഞാലിയുടെ രക്തസാക്ഷ്യത്വത്തിന്‌ ഇന്ന്‌ 42 വര്‍ഷം :
ഘാതകര്‍ നിയനത്തിനുമുമ്പിലെത്തിയില്ല.


അക്‌ബറലി ചാരങ്കാവ്‌

വണ്ടൂര്‍: കിഴക്കനേറനാട്ടില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഉദയത്തിനും തോട്ടം തൊഴിലാളികള്‍ക്ക്‌ വേണ്ടി പോരാടുകയും ചെയ്‌ത സഖാവ്‌ കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന്‌ ഇന്ന്‌ 42 വര്‍ഷം പിന്നിടുന്നു. എന്നാല്‍ കുഞ്ഞാലിയുടെ കൊലപാതകത്തിന്‌ കാരണക്കാരായ കുറ്റവാളികളെ ഇതുവരെയും നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാന്‍ പാര്‍ട്ടിക്കോ, നിയമപാലകര്‍ക്കോ സാധിച്ചിട്ടില്ല. നിലമ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവിനെതിരെ നിരവധി തവണ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഈ വിഷയത്തില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്‌.

അമ്പതുകളില്‍ കിഴക്കനേറനാട്ടില്‍ വ്യാപിച്ചുകിടന്നിരുന്ന തോട്ടം മേഖലയില്‍ അടിമകളെപോലെ പണിയെടുത്തിരുന്ന തൊഴിലാളികളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കുഞ്ഞാലി കാളികാവിലെത്തിയത്‌.
കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിച്ച കാലത്ത്‌ മണ്ണാര്‍ക്കാട്‌ ഒളിവില്‍ കഴിഞ്ഞിരുന്ന കുഞ്ഞാലി പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമമാണ്‌ കാളികാവിലെത്തുന്നത്‌. കേരള എസ്‌റ്റേറ്റിലെ തൊളിലാളികളെ സംഘടിപ്പിച്ച്‌ അവരുടെ അവകാശ സംരക്ഷണമായിരുന്നു മുഖ്യലക്ഷ്യം. നേരത്തെ പട്ടാളത്തില്‍ പ്രവര്‍ത്തിച്ചതിന്റെയും, വിരമിച്ച പട്ടാളക്കാരുടെ കൂട്ടായ്‌മ രൂപവത്‌ക്കരിച്ചതുമാണ്‌ കുഞ്ഞാലിയിലെ സംഘാടകനെ തിരിച്ചറിയാന്‍ സാധിച്ചത്‌.

ചെറുപ്പത്തിലെ പിതാവ്‌ മരണപ്പെട്ട്‌ യതീമാകേണ്ടി വന്ന കുഞ്ഞാലിയെ മാതാവ്‌ വളരെ കഷ്ടപ്പെട്ടാണ്‌ മകനെ പോറ്റിവളര്‍ത്തിയത്‌. കൊണ്ടോട്ടിയിലെ വിദ്യാഭ്യാസത്തിനിടെ ബീഡി കമ്പനിയില്‍ തൊഴിലെടുക്കാന്‍ പോയാണ്‌ കുഞ്ഞാലി നിത്യവൃത്തിക്കായി പണം കണ്ടെത്തിയത്‌. പിന്നീട്‌ ബീഡി കമ്പനിയിലെ മുതലാളി പണം ചെലവഴിച്ചാണ്‌ മലപ്പുറത്ത്‌ വന്ന്‌ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്‌.


വാരിയംകുന്നത്‌ കുഞ്ഞഹമ്മദ്‌ഹാജിക്കു ശേഷം ഏറനാട്‌ കണ്ട വിപ്ലവകാരിയായിരുന്നു സഖാവ്‌ കുഞ്ഞാലി. 18 വര്‍ഷത്തോളം വിപ്ലവ ജീവിതം നയിച്ച കുഞ്ഞാലി നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്‌. ഇതിനിടെ 1969 ജൂലൈ 26 നാണ്‌ വെടിയേറ്റുവീണത്‌. നിലമ്പൂരില്‍ പാര്‍ട്ടിയോഗം കഴിഞ്ഞ്‌ പുറത്തിറങ്ങവെ അജ്ഞാതനായ കൊലയാളി നിറയൊഴിക്കുകയായിരുന്നു. ഇന്ത്യാ ചരിത്രത്തില്‍ തന്നെ ആദ്യമായി കൊല്ലപ്പെടുന്ന എംഎല്‍എ ആയിരുന്നു കുഞ്ഞാലി.
കൊലപാതകത്തിനു പിന്നില്‍ നിലമ്പൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്ന ആരോപണം ഇന്നും നിലനില്‍ക്കുകയാണ്‌. കുഞ്ഞാലിയുടെ ഭാര്യ സൈനബ ഇക്കാര്യം ഇന്നും തുറന്നു സമ്മതിക്കുന്നുണ്ട്‌. വെടിയേറ്റ്‌ രണ്ടു ദിവസം കഴിഞ്ഞാണ്‌ അദ്ദേഹം മരണപ്പെട്ടത്‌.

രോഗകിടക്കയിലായിരിക്കെ കുഞ്ഞാലി പോലീസിനു നല്‍കിയ മൊഴി നിര്‍ണ്ണായകമായിരുന്നെങ്കിലും അതും ഉന്നതര്‍ ഇടപെട്ട്‌ നശിപ്പിക്കുകയാണുണ്ടായത്‌. രണ്ടു വര്‍ഷം മുമ്പ്‌ കൊണ്ടോട്ടിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മനോജ്‌ കേദാരം കുഞ്ഞാലി മരണത്തിനു മുമ്പ്‌ നല്‍കിയ മൊഴിയുടെ പകര്‍പ്പ്‌ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലമ്പൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും ഈ ഫയല്‍ നഷ്ടപ്പെട്ടെന്നാണ്‌ മറുപടി ലഭിച്ചത്‌. ഒടുവില്‍ അപ്പീല്‍ പോയെങ്കിലും കാണാനില്ലെന്ന്‌ പോലീസ്‌ വകുപ്പ്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കുകയാണുണ്ടായത്‌.


കുഞ്ഞാലിയുടെ അനുമസ്‌മരണത്തോടനുബന്ധിച്ച്‌ കുഞ്ഞാലി സ്‌മന്ദിരത്തിന്റെ ഉദ്‌ഘാടനവും ,ജീവിത ചരിത്രത്തിന്റെ പ്രകാശനവും ഇന്ന്‌ നടക്കും. കുഞ്ഞാലിയുടെ സമഗ്ര ജീവിതം വിവരിക്കുന്ന ചരിത്ര ഗ്രന്ഥം യ്രുവ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഹംസ ആലുങ്ങല്‍ ആണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. അതെസമയം കുഞ്ഞാലിയുടെ രക്ത സാക്ഷ്യത്തിന്‌ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ പലരും ഇന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്‌ അനഭിമതനാണ്‌.

2011, ജൂലൈ 26, ചൊവ്വാഴ്ച


സൈബര്‍ വലയില്‍ കുരുങ്ങുന്നത്‌ വിദ്യാ സമ്പന്നര്‍ ;
വലവിരിക്കുന്നവരിലേറെയും ആഫ്രിക്കന്‍ വംശജര്‍


അക്‌ബറലി ചാരങ്കാവ്‌

മലപ്പുറം: സംസ്ഥാനത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുമ്പോള്‍ ഇന്റര്‍നെറ്റ്‌ തട്ടിപ്പില്‍ കുരുങ്ങുന്നത്‌ വിദ്യാ സമ്പന്നരായിട്ടുള്ള ഉന്നതര്‍.തട്ടിപ്പ്‌ നടത്തുന്നതാവട്ടെ ആഫ്രിക്കയിലെ നൈജീരിയക്കാരും.
ഇന്റര്‍നെറ്റ്‌ വഴി 65 കോടിരൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട്‌ നൈജീരിയക്കാരെയാണ്‌ കഴിഞ്ഞ ദിവസം മഞ്ചേരി ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ പന്ത്രണ്ട്‌ വര്‍ഷത്തേക്ക്‌ കഠിന തടവിന്‌ ശിക്ഷിച്ചത്‌. നൈജീരിയക്കാരായ ജോണ്‍സെന്‍ നൗനോയി ഉലോന്‍സോ (34),മൈകിള്‍ ഒബിയോറോ മുസോസോ (34) എന്നിവരെയാണ്‌ ശിക്ഷിച്ചത്‌. വിവരസാങ്കേതിക വിദ്യാ ആക്ട്‌ നിലവില്‍ വന്ന്‌ പതിനൊന്ന്‌ വര്‍ഷത്തിനിടെ കുറ്റകൃത്യം നടത്തി ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ കേസാണിത്‌.


ഇന്റര്‍നെറ്റിലൂടെ മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി ഇമെയില്‍ അയക്കുന്നതിലൂടെയാണ്‌ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തുടക്കം.ഇത്തരത്തിലുള്ള വ്യാജ ഇമെയിലുകള്‍ക്ക്‌ മറുപടി നല്‍കുന്നതിലൂടെയാണ്‌ തട്ടിപ്പിന്റെ അടുത്ത പടിയിലേക്ക്‌ കയറുന്നത്‌. ഇത്തരത്തിലുള്ള ഇമെയില്‍ തട്ടിപ്പുകള്‍ക്ക്‌ ഇരയായവര്‍ സംസ്ഥാനത്ത്‌ ഏറെയാണ്‌.


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‌ ഇന്റര്‍നെറ്റ്‌ വഴി മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവമാണ്‌ സംസ്ഥാനത്ത്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്‌ത സൈബര്‍ കേസ്‌. നൈജീരിയക്കാരനായ ഇസി ഇഫാനി ഇമാനുവേല്‍,ഷെബാ അബ്ദുല്‍ റസാഖ്‌ എന്നിവരാണ്‌ ഈ കേസില്‍ ആദ്യമായി അറസ്‌റ്റിലായത്‌.
ബാങ്ക്‌ ഓഫ്‌ ആഫ്രിക്കയുടെ ഒന്നരക്കോടി ഡോളര്‍ സമ്മാനം ലഭിച്ചുവെന്ന്‌ അറിയിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഇതേപോലെ മൈക്രോസോഫ്‌ട്‌, യാഹൂ ,ലോട്ടറികളുടെ സമ്മാനം ലഭിച്ചെന്നും കാണിച്ച്‌ ഇവര്‍ തട്ടിപ്പ്‌ നടത്തി. പിടിയിലായ ആളുടെ ലാപ്‌ടോപ്പ്‌ പരിശോധനയില്‍ നിന്ന്‌ മലപ്പുറം സ്വദേശികളായ ഒട്ടേറെ പേരുടെ പേരുകളും ഇമെയില്‍ വിലാസവും അന്നത്തെ ഐജി ടോമിന്‍ ജെ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേരളത്തിലെ ജില്ലകള്‍ തിരിച്ച്‌ ഇവര്‍ ഡയറക്ടറി ഉണ്ടാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

കഴിഞ്ഞ ദിവസം മഞ്ചേരി കോടതി ശിക്ഷിച്ച രണ്ട്‌ നൈജീരിയക്കാരും സമാനമായ തട്ടിപ്പാണ്‌്‌ നടത്തിയത്‌. ആശുപത്രി തുടങ്ങാന്‍ 65 കോടി രൂപ തരാമെന്ന്‌ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയാണ്‌ ഇവര്‍ തട്ടിപ്പിന്റെ കരുക്കള്‍ നീക്കിയത്‌.ഇതിനു പ്രതികരിച്ച ചെറുകാവ്‌ ചേവായൂരിലെ ഡോ.സിസി തോമസില്‍ നിന്ന്‌ 45 ലക്ഷം രൂപയാണ്‌ ഇവര്‍ തട്ടിയെടുത്തത്‌.

കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റ്‌ ലോട്ടറിയുടെ പേരില്‍ വന്‍ തട്ടിപ്പുനടത്തുന്ന നൈജീരിയന്‍ സംഘത്തിലെ പ്രധാനിയായിരുന്ന ജൂഡ്‌ (34) നെ ആലുവ പോലീസ്‌ പിടികൂടിയിരുന്നു.ഇന്റര്‍നെറ്റിലൂടെ കോടികളുടെ സമ്മാനം വാഗ്‌ദാനം ചെയ്‌ത്‌ രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ആലത്തൂരില്‍ അറസ്റ്റിലായ ഹെന്‍ട്രി (41) മറ്റൊരു ആഫ്രിക്കന്‍ സ്വദേശിയായിരുന്നു.


കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ സംസ്ഥാനത്ത്‌ രണ്ടരമടങ്ങ്‌ വര്‍ധനവാണുണ്ടായതെന്ന്‌ ഹൈടെക്‌ സെല്ലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ല്‍ പ്രതിദിനം ശരാശരി 101 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത്‌ 231ആയി. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇത്‌ 300ലേറെ വരുമെന്ന്‌ കണക്കാക്കുന്നു.
തിരുവനന്തപുരം 6912, കൊല്ലം1529, ആലപ്പുഴ 5668, പത്തനംതിട്ട 1781, കോട്ടയം 4485, ഇടുക്കി 1006, എറണാകുളം 16073, ത്യശൂര്‍ 5488, മലപ്പുറം 5133, പാലക്കാട്‌ 20969, കോഴിക്കോട്‌ 7306, വയനാട്‌ 1200, കണ്ണൂര്‍ 3371, കാസര്‍ക്കോട്‌ 1069, ഹൈടെക്‌ െ്രെകം എന്‍ക്വയറി സെല്‍4440 എന്നിങ്ങനെ സംസ്ഥാനത്ത്‌ 86498 സൈബര്‍ കേസുകളാണ്‌ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്‌തത്‌.

വിദ്യാസമ്പന്നര്‍ക്ക്‌ പുറമെ ഇന്റര്‍നെറ്റ്‌ പരിജ്ഞാനം നേടിയ ക്രിമിനലുകളും കുറ്റകൃത്യം നടത്താനുള്ള ഉപാധിയായിട്ടാണ്‌ ഇന്റര്‍നെറ്റിലെ സേവനങ്ങളെ ഉപയോഗപ്പെടുത്തുന്നത്‌. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഢിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ അറസ്റ്റിലായ ഇരുമ്പുഴി കോലോത്തുംമുറി പുല്ലേങ്ങല്‍ അഷ്‌റഫ്‌ എ്‌ന്ന നാല്‍പതുകാരനും മകളുടെ നഗ്നത ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയത്രെ. കൂടാതെ ഇന്റര്‍നെറ്റില്‍ അശ്ലീല രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ യുവതികള്‍ ആത്മഹത്യ ചെയ്‌തതും വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

അസഭ്യ മെയില്‍, പേഴ്‌സനല്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തല്‍, ഓണ്‍ലൈന്‍ തട്ടിപ്പ്‌, ഫേസ്‌ബുക്‌, ഓര്‍ക്കുട്ട്‌ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളില്‍ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി അശ്ലീലങ്ങള്‍ പ്രചരിപ്പിക്കല്‍,ഭീഷണി മെയില്‍, വെബ്‌സൈറ്റുകള്‍ തകര്‍ക്കല്‍ തുടങ്ങിയവയാണ്‌ സൈബര്‍ ലോകത്തെ പ്രധാന കുറ്റകൃത്യങ്ങള്‍.

ഓരോരുത്തരുടെയും വിരല്‍ത്തുമ്പില്‍ വര്‍ഷങ്ങളോളം ജയില്‍വാസം വിധിക്കപ്പെടാന്‍ പര്യാപ്‌തമായ കുറ്റകൃത്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നിരിക്കെ വ്യക്തികളെ കുറിച്ചുള്ള മോശം ചിത്രങ്ങളും, വീഡിയോ ഫയലുകളും മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യലും കുറ്റകൃത്യമാണെന്ന്‌ അധികപേര്‍ക്കും അറിയാത്തതിനാല്‍ കുറ്റകൃത്യം തുടര്‍ന്ന്‌കൊണ്ടിരിക്കുകയാണ്‌.

2011, ജൂലൈ 21, വ്യാഴാഴ്‌ച

നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില വീട്‌ തകര്‍ന്ന്‌ വീണു

വണ്ടൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില വീട്‌ അര്‍ദ്ധ രാത്രി തകര്‍ന്ന്‌ വീണു. ചെറുകോട്‌ നിരന്നപറമ്പ്‌ എരഞ്ഞിക്കുന്ന്‌ തോരപ്പ അബ്ദുല്‍കബീറിന്റെ വീടാണ്‌ തകര്‍ന്ന്‌ വീണത്‌. ചൊവ്വാഴ്‌ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. രാത്രി പത്ത്‌ മണിയായപ്പോള്‍ കെട്ടിടത്തിലെ ബീം പൊട്ടുന്ന ശബ്ദം പ്രദേശവാസികള്‍ കേട്ടിരുന്നു. തുടര്‍ന്ന്‌ പന്ത്രണ്ടോടെ കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തുകയായിരുന്നു.
ഒരു വര്‍ഷം മുമ്പാണ്‌ വീടിന്റെ ഒന്നാം നിലയുടെ വാര്‍പ്പ്‌ പണി കഴിഞ്ഞത്‌.രണ്ടാം നിലയുടെ വാര്‍പ്പ്‌ പണി കഴിഞ്ഞ ആഴ്‌ചയാണ്‌ പൂര്‍ത്തിയായത്‌. കാളികാവ്‌ സ്വദേശിയാണ്‌ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി കരാര്‍ എടുത്തിട്ടുള്ളത്‌. പത്ത്‌ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.പോരൂര്‍ വില്ലേജ്‌ ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു.

2011, ജൂലൈ 17, ഞായറാഴ്‌ച

ജൂണ്‍ 18 തിങ്കള്‍
100 പ്ലസ്‌ വണ്‍ ബാച്ചു കൂടി ;
ജില്ലയുടെ ഉപരിപഠന പ്രശ്‌നത്തിന്‌ ആശ്വാസം


മലപ്പുറം :: കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ജില്ലയില്‍ പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ ആരംഭിച്ചതിന്‌ പുറമെ യുഡിഎഫ്‌ സര്‍ക്കാറും പുതിയ ബാച്ചുകള്‍ അനുവദിച്ചതോടെ ജില്ലയിലെ പ്ലസ്‌ വണ്‍ സീറ്റുകളിലേക്ക്‌ 5000 പേര്‍ക്കു കൂടി ഇനി തുടര്‍പഠനം നടത്താം.
മലപ്പുറം,കോഴിക്കോട്‌,കണ്ണൂര്‍ ,തൃശൂര്‍, പാലക്കാട്‌, കൊല്ലം, ആലപ്പുഴ, ഇടുക്കി, ജില്ലകളിലാണ്‌ പുതിയ ബാച്ചുകള്‍ ആരംഭിച്ചിട്ടുള്ളത്‌. ഈസീറ്റുകളിലേക്ക്‌ ഈ അധ്യയന വര്‍ഷം തന്നെ ഏകജാലക സംവിധാനത്തില്‍ പ്രവേശം നടക്കുമെന്നാണ്‌ വിവരം.

മലപ്പുറം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ പ്ലസ്‌ വണ്‍ ബാച്ച്‌ അനുവദിച്ചിട്ടുള്ളത്‌ 100.50 കുട്ടികളുള്ള ബാച്ചുകളാണ്‌ ഓരോ സ്‌കൂളിലും അനുവദിക്കുക.ഇപ്രകാരം ജില്ലയിലെ 5000ത്തോളം വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനം നടത്താനാകും. പത്താംതരത്തില്‍ നിന്നും സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടുന്നത്‌ ജില്ലയില്‍ നിന്നാണ്‌.ഈ വര്‍ഷം 88.52 ശതമാനമായിരുന്നു ജില്ലയിലെ എസ്‌എസ്‌എല്‍സി വിജയം. പരീക്ഷ എഴുതിയവരുടെയും, വിജയിച്ചവരുടെയും എണ്ണത്തില്‍ ഇത്തവണ വര്‍ദ്ദനവുണ്ടായി.ഇക്കൊല്ലം 36,013 ആണ്‍കുട്ടികളും, 36251 പെണ്‍കുട്ടികളുമാണ്‌ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്‌.ഇതില്‍ 31,192 ആണ്‍കുട്ടികളും, 32,775 പെണ്‍കുട്ടികളുമാണ്‌ തുടര്‍ പഠനത്തിന്‌ അര്‍ഹത നേടിയത്‌. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ പ്ലസ വണ്‍ പ്രവേശനം കിട്ടാത്ത വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവുണ്ടായിരുന്നു. പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രശ്‌നം ഇല്ലാതാകും.

വിദ്യാഭ്യാസ സൗകര്യം കുറഞ്ഞ ജില്ലകളില്‍ അധിക ബാച്ച്‌ അനുവദിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച്‌ 548 സ്‌്‌കൂളുകളാണ്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നത്‌. പുതിയ ബാച്ചുകള്‍ കിട്ടുമെന്ന്‌ " സൂചന" ലഭിച്ച എയിഡഡ്‌ സ്‌കൂളുകളില്‍ അധ്യാപക ജോലിക്കായി മാനേജ്‌മെന്റില്‍ പണംകൊടുത്ത്‌ ജോലി ഉറപ്പിച്ചവരും ഏറെയുണ്ട്‌. അനുവദിക്കണ്ട കോഴ്‌സുകളില്‍ അന്തിമ തീരുമാനമുണ്ടാകാത്തതിനാല്‍ എയിഡഡ്‌ സ്‌കൂളുകളില്‍ കോഴപണത്തിനനുസരിച്ച്‌ അധ്യാപകര്‍ക്കായി കോഴ്‌സുകള്‍ അനുവദിക്കാനുള്ള സാധ്യതയുണ്ടെന്ന ആക്ഷേപവുമുണ്ട്‌. നേരത്തെ പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ അനുവദിക്കുന്നതിനിടെ ചില എയിഡഡ്‌ സ്‌കുളുകളില്‍ അധ്യാപകരുടെ യോഗ്യതക്കനുസരിച്ച്‌ കോഴ്‌സുകള്‍ നിര്‍ണ്ണയിച്ചിരുന്നു. അതെസമയം പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നതോടെ നിരവധി അധ്യാപക തസ്‌തികകള്‍ വരുമെന്നതിനാല്‍ നിരവധി പേര്‍ക്ക്‌ ജോലിയും ലഭിക്കും. ഈ വര്‍ഷം പിഎഎസ്‌സി പരീക്ഷ എഴുതി പ്രവേശനം നടത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും അധ്യാപകരെ നിയമിക്കുക.


പ്ലസ്‌ വണ്‍ കോഴ്‌സില്‍ 46 കോംപിനേഷന്‍ നിലവിലുണ്ടെങ്കിലും തൊഴിലധിഷ്‌ഠിതമായ നിരവധി കോഴ്‌സുകളുള്ള സ്‌കൂളുകള്‍ ജില്ലയില്‍ കുറവാണ്‌. ഹ്യൂമാനിറ്റീസ്‌ വിഷയത്തില്‍ 32 കോംപിനേഷനാണുള്ളത്‌. ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌ എന്നിവയോടൊപ്പം നാലാംവിഷയമായി സോഷ്യോളജി,ജ്യോഗ്രഫി,ജിയോളജി എന്നീ വിഷയങ്ങളാണ്‌ ജില്ലയിലെ മിക്ക പ്ലസ്‌വണ്‍ ക്ലാസിലും കോംപിനേഷനായുള്ളത്‌. എന്നാല്‍ ഹ്യൂമാനിറ്റീസ്‌ കോഴ്‌സില്‍പ്പെട്ട ഗാന്ധിയന്‍ പഠനം,സംഗീതം, ,ആന്ത്രപോളജി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിക്കണമെങ്കില്‍ അവര്‍്‌ ജില്ല വിടുകയല്ലാതെ മറ്റു വഴികളില്ല. ഇവ വിഷയമായി പഠിക്കുന്ന ഒരു വിദ്യാലയംപോലും ജില്ലയിലില്ല എന്നതാണ്‌ സത്യം. മറ്റു വിഷയങ്ങള്‍ക്കും തഥൈവ.

അതെസമയം ജില്ലയില്‍ പുതിയ പ്ലസ്‌ വണ്‍ ബാച്ചുകള്‍ അനുവദിച്ചതിന്റെ സന്തോഷത്തിലാണ്‌ അധ്യാപകരും വിദ്യാര്‍ഥി സമൂഹവും. എന്നാല്‍ സമാന്തര വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറയുമോ എന്ന കാര്യത്തില്‍ ഈരംഗത്തുള്ളവര്‍ക്കും ആധിയുണ്ട്‌.

2011, ജൂലൈ 13, ബുധനാഴ്‌ച

സംസ്ഥാനത്ത്‌ വ്യാജ പാസ്‌പോര്‍ട്ടുകള്‍ വ്യാപകം

വണ്ടൂര്‍: സംസ്ഥാനത്ത്‌ വ്യാജ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ വിദേശത്തേക്ക്‌ പോകുന്ന പ്രവണത വ്യാപകമാകുന്നു. മലപ്പുറം, കോഴിക്കോട്‌, കാസര്‍ക്കോട്‌ ജില്ലകളിലാണ്‌ വ്യാജ പാസ്‌പോര്‍ട്ട്‌ വ്യാപകമായി നിര്‍മ്മിക്കുന്നത്‌.
ഒരു വ്യക്തി ഒന്നില്‍ കുടുതല്‍ പാസ്‌പോര്‍ട്ട്‌ കൈവശം വെക്കുന്ന പ്രവണതയാണ്‌ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. നിലവിലെ പാസ്‌പോര്‍ട്ടില്‍ ചെറിയ മാറ്റം വരുത്തിയും, വ്യാജമായ രീതിയില്‍ നിര്‍മിച്ചുമാണ്‌ പാസ്‌പോര്‍ട്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ നിരവധിപേരാണ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇതിനകം അറസ്റ്റിലായത്‌.

ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ തൊഴിലന്വേഷിച്ച്‌ പോകുന്നവരാണ്‌ ഇത്തരം പാസ്‌പോര്‍ട്ട്‌ ഉപയോക്താക്കളില്‍ ഏറെയും. ട്രാവല്‍സ്‌ ഏജന്റുമാരുടെയും, പാസ്‌പോര്‍ട്ട്‌ ഓഫീസിലെ ചില ജീവനക്കാരുടെയും സഹകരണത്തോടെയാണ്‌ ഇത്തരം പാസ്‌പോര്‍ട്ടുകളിലേറെയും നിര്‍മ്മിക്കപ്പെടുന്നത്‌. കൂടാതെ പാസ്‌പോര്‍ട്ട്‌ കൊണ്ടുവരുന്ന ചില ്‌പ്രാദേശിക തപാല്‍ ജീവനക്കാരും ഇവര്‍ക്ക്‌്‌ തുണയായുണ്ട്‌
പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‌ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‌ കൈമടങ്ങ്‌ കൊടുത്താല്‍ ഒരാള്‍ക്ക്‌ എത്ര പാസ്‌പോര്‍ട്ട്‌ കിട്ടാനും പ്രയാസമില്ല. ജില്ലയിലെ ചില പോലീസ്‌ സ്‌റ്റേഷനുകളില്‍ അപേക്ഷകന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോലീസുകാര്‍ വീട്‌ അന്വേഷിച്ച്‌ പോകുന്നതിനു പകരം പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ച്‌ കൈമടങ്ങി വാങ്ങി റിപ്പോര്‍ട്ട്‌ അയക്കുന്ന പ്രവണതയും നിലനില്‍ക്കുന്നുണ്ട്‌. ചില പോലീസ്‌ സ്‌റ്റേഷനുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഭാഗമുണ്ടെന്നാണ്‌ സൂചന. അപേക്ഷകനില്‍ നിന്ന്‌ പണം വാങ്ങുന്നത്‌ പരസ്യമായ രഹസ്യമാണെങ്കിലും പോലീസുദ്യോഗസ്ഥര്‍ പിടിയിലാകാറില്ല എന്നതാണ്‌ വാസ്‌തവം. ഒന്നിലധികം പാസ്‌പോര്‍ട്ട്‌ കൈവശം വെച്ചവര്‍ക്ക്‌ തിരിച്ചു ഏല്‍പ്പിക്കണെമെന്ന്‌ ആഗ്രഹമുണ്ടെങ്കിലും നിയമത്തിന്റെ നൂലമാലകളോര്‍ത്ത്‌ അധികമാരും ഇതിന്‌ തയ്യാറാകാറില്ല.

പാസ്‌പോര്‍ട്ടിലെ ഫോട്ടോ മാറ്റി പകരം വേറെ ഫോട്ടോ പതിക്കുന്ന രീതിയായിരുന്നു നേരത്തെ നിലവിലുണ്ടായിരുന്നത്‌. എന്നാല്‍ വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ ഈ രീതി മാറി പേരിലും, വിലാസത്തിലും നേരിയമാറ്റം വരുത്തിയ രീതിയിലുള്ള പാസ്‌പോര്‍ട്ടുകളാണ്‌ വ്യാജമായി നിര്‍മ്മിക്കപെടുന്നത്‌.

മംഗലാപുരം വിമാനപകടത്തില്‍ മരണപ്പെട്ടവരുടെ കൂട്ടത്തില്‍ പത്ത്‌ പേരുടേത്‌ വ്യാജ പാസ്‌പോര്‍്‌ട്ടുകളാണെന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ഗള്‍ഫ്‌ നാടുകളില്‍ സ്‌പോണ്‍സര്‍മാര്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചുവെക്കുന്നതാണ്‌ വ്യാജപാസ്‌പോര്‍ട്ട്‌ നിര്‍മ്മിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം. തൊഴിലിടങ്ങളിലെ പീഢനവും, ശബളം ലഭിക്കാത്തതിനെ തുടര്‍ന്നും ജോലിയുപേക്ഷിച്ച്‌ രക്ഷപ്പെടുമ്പോള്‍ പാസ്‌പോര്‍ട്ട്‌ കിട്ടാത്ത സ്ഥിതിയാണുള്ളതെന്ന്‌്‌ പ്രവാസികള്‍ പറയുന്നു.

അധികൃതരുടെ അവഗണന;ചെമ്പൊട്ടി നിവാസികള്‍ ദുരിതത്തില്‍

പാടെ തകര്‍ന്ന്‌ കിടക്കുന്ന വണ്ടൂര്‍ പഞ്ചായത്തിലെ ചെമ്പൊട്ടിപാറ കോളനി റോഡ്‌

വണ്ടൂര്‍: കാലങ്ങളേറെയായി വിവിധ പാര്‍ട്ടികള്‍ മാറിമാറി ഭരണം നടത്തിയിട്ടും അടിസ്ഥാന വികസനംപോലും എത്താതെ കഴിയുകയാണ്‌ വണ്ടൂര്‍ പഞ്ചായത്തിലെ ചെമ്പൊട്ടിപാറ നിവാസികള്‍.ഇവിട താമസിക്കുന്ന ഒമ്പതോളം കുടുംബങ്ങളാണ്‌ വെള്ളം, റോഡ്‌ , വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍പോലും ലഭിക്കാതെ കഴിയുന്നത്‌. പഞ്ചായത്ത്‌ ഓഫീസിന്റെ തൊട്ടടുത്ത വാര്‍ഡായ ഇവിടെ ഇക്കാലംവരെയായി വൈദ്യുതിപോലും എത്തിയിട്ടില്ല. റോഡുകള്‍ കുളം കണക്കെ തകര്‍ന്നിരിക്കുകയാണ്‌. റോഡിന്റെ ശോചനീയാവസ്ഥമൂലം വാഹനങ്ങള്‍ സര്‍വീസ്‌ നടത്താന്‍പോലും മടിക്കുകയാണെന്ന്‌ പ്രദേശത്തുകാര്‍ പറഞ്ഞു. വേനല്‍കാലത്ത്‌ കുടിവള്ളക്ഷാമം നേരിടുന്നതാണ്‌ ഇവിടത്തെ മറ്റൊരു പ്രശ്‌നം. തിരഞ്ഞെടുപ്പുകാലത്ത്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വിവിധ വാഗ്‌ദാനങ്ങളുമായി എത്താറുണ്ടെങ്കിലും തിരഞ്ഞെടുപ്പിന്‌ ശേഷം ഇതെല്ലാം അവഗണിക്കാറാണ്‌ പതിവെന്നും ഇവിടുത്തുകാര്‍ ആരോപിക്കുന്നു.










2011, ജൂൺ 25, ശനിയാഴ്‌ച

ക്യാന്‍സര്‍ ചികിത്സ : സംസ്ഥാനത്തെ ആദ്യ ഹോമിയോ ഡിസ്‌പെന്‍സറി




വണ്ടൂര്‍: ഹോമിയോ ഡിസ്‌പെന്‍സറി തലത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രം വണ്ടൂരില്‍ സ്ഥാപിക്കുന്നു.
കഴിഞ്ഞ ദിവസത്തെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വണ്ടൂര്‍ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി കേന്ദ്രത്തിന്റെ പദവി ഉയര്‍ത്തി കൂടുതല്‍ സംവിധാനങ്ങളൊരുക്കാനാണ്‌ ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്‌. ഇതോടെ ക്യാന്‍സര്‍ ബാധിതരായ നിരവധി പേര്‍ക്ക്‌ ഹോമിയോ ചികിത്സാരീതി അനുഗ്രഹമാകും.

നിലവില്‍ സംസ്ഥാന തലത്തില്‍ ഹോമിയോ കേന്ദ്രത്തിലൂടെ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക സ്ഥാപനമാണ്‌ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി. നിലവില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ `ചേതന` യെന്ന പേരില്‍ ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേകം ചികിത്സ നടന്നുവരുന്നുണ്ട്‌. ഡോ. വിനുകൃഷ്‌ണനാണ്‌ ഇവിടെ രോഗികളെ പരിശോധിക്കുന്നത്‌. വ്യാഴാഴ്‌ചയാണ്‌ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പരിശോധന .മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ്‌ ചികിത്സക്കായി ഇവിടെയെത്താറുള്ളത്‌.

നിലവില്‍ 1031 പേരാണ്‌ ഇവിടെ നിന്നും ചികിത്സ തേടുന്നുണ്ടെന്ന്‌ പദ്ധതിക്ക്‌ നേതൃത്വം നല്‍കുന്ന ഡോ. വിനുകൃഷ്‌ണന്‍ പറഞ്ഞു.സൗജന്യ മരുന്നിനോടൊപ്പമുള്ള ചികിത്സയും, വീടുകളിലെത്തിയുള്ള പരിചരണവുമെല്ലാം രോഗികള്‍ക്ക്‌ സാന്ത്വനമേകുന്ന ചേതന പദ്ധതിക്ക്‌ സംസ്ഥാന സര്‍്‌ക്കാറിന്റെ അംഗീകാരവും കൂടി ലഭിക്കുന്നത്‌ ഈ കേന്ദ്രത്തിന്റെ വളര്‍ച്ചയെ സഹായിക്കും.

വ്യാഴാഴ്‌ചകളില്‍ മാത്രം നടത്തുന്ന ക്യാന്‍സര്‍ രോഗ പ്രതിരോധ ചികിത്സ എല്ലാ ദിവസങ്ങളിലും നടപ്പിലാക്കണമെന്നാണ്‌ പ്രദേശത്തുകാരുടെ ആവശ്യം. നിലവില്‍ കൂരാട്‌ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം സ്ഥല പരിമിതിമൂലം വീര്‍പ്പ്‌ മുട്ടുകയാണ്‌. ചേതന പദ്ധതിക്ക്‌ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം ലഭിക്കുന്നതോടെ പരിമിതികള്‍ മറികടക്കാനാകുമെന്നാണ്‌ പ്രതീക്ഷ. പദ്ധതിയില്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസിന്റെ തിരിച്ചുവരവും, മന്ത്രിയായ എപി അനില്‍കുമാറിന്റെ പിന്തുണയെല്ലാം ചേതന പദ്ധതിയെ കൂടുതല്‍ പുരോഗതിയിലേക്ക്‌ നയിക്കാനാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.